ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി വിളിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനെന്ന് അടൂര്‍ പ്രകാശ്

0

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണ സംഘം (എസ്ഐടി) തന്നെ വിളിപ്പിച്ച് ചോദ്യം ചെയ്യാനല്ല  മൊഴിയെടുക്കാനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. രഹസ്യമായല്ല എസ്ഐടിക്ക് മുന്നില്‍ പോയതെന്നും എന്നാല്‍ ഇതുസംബന്ധിച്ച് ചില മാധ്യമങ്ങള്‍ പല കഥകളും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരേ വന്ന് കാര്യങ്ങള്‍ പറയാനുള്ള അന്തസ്സും അഭിമാനവും കാണിക്കുന്ന ഒരാളാണ് താന്‍. ഒളിച്ചോട്ടം നടത്തി, മുഖഭാവം കണ്ടില്ലേ, അത് മാറിക്കൊണ്ടിരിക്കുന്നു എന്നുപറഞ്ഞൊന്നും ദയവായി വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വളരെ ആത്മാര്‍ഥതയോടെയും സന്തോഷത്തോടെയും ഇക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അത് പറഞ്ഞില്ലെങ്കില്‍ താന്‍ വെറും ഒരു മടയനായി വന്ന്, മടയത്തരം വല്ലതും പറഞ്ഞുപോയെന്ന് നിങ്ങള്‍ ധരിക്കും.

ഇന്നലെ എന്നെ ചോദ്യംചെയ്യാനല്ല വിളിച്ചത്. എന്റെ മൊഴിയെടുക്കാന്‍ വേണ്ടിയാണ് വിളിച്ചത്. മൊഴി കൊടുത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായിട്ടുള്ള തന്റെ ചിത്രംവന്നു. ആ ചിത്രം വന്നതിന്റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് ചോദിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. മറുപടി എഴുതിയെടുത്ത ഉദ്യോഗസ്ഥന്മാരുണ്ട്.

എന്നാല്‍, ഇന്നലെ ചാനലുകളില്‍ സ്‌ക്രോളിങ് വാര്‍ത്തവന്നത് അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്. ആടിനെ പട്ടിയാക്കുന്ന സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here