ന്യൂഡൽഹി: തുടർച്ചയായ മൊബൈൽ ഉപയോഗം മൂലമുണ്ടായ സമ്മർദത്തെത്തുടർന്ന് തലച്ചോറിലെ രക്തക്കുഴൽ പൊട്ടി യുവാവ് മരിച്ചു. മുഹമ്മദ് കൈഫ് എന്ന 22കാരനാണ് മരിച്ചത്. മീററ്റിലെ ഖൈർനഗരിൽ താമസിക്കുന്ന യുവാവ് മൊബൈൽ ഫോണിനും ഓൺലൈൻ ഗെയിമിനും അടിമയായിരുന്നുവെന്നാണ് വിവരം. ബ്രെയിൻ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് യുവാവിന്റെ മരണത്തിനിടയാക്കിയത്.
പിതാവിന്റെ ബിസിനസിൽ സഹായിച്ചിരുന്ന യുവാവ് ഓഫീസിലിരുന്ന് ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കൈഫിന് മുൻപും ഉയർന്ന രക്തസമ്മർദം അനുഭവപ്പെടാറുണ്ടായിരുന്നെന്നും ചികിത്സയിലൂടെയാണ് അത് നിയന്ത്രിച്ചിരുന്നതെന്നുമാണ് വിവരം.
ഒരു ദിവസത്തിൽ പകുതി സമയത്തിലധികവും കൈഫ് മൊബൈലിൽ ചെലവഴിക്കാറുണ്ടായിരുന്നെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി റീലുകൾ നിർമ്മിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു. അമിതമായ മൊബൈൽ ഉപയോഗം നിയന്ത്രിക്കണന്ന് മാതാപിതാക്കൾ ഉപദേശിച്ചിരുന്നുവെങ്കിലും യുവാവ് ഇത് അനുസരിച്ചിരുന്നില്ല.
മറ്റൊരു സംഭവത്തിൽ തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ 19 -കാരനായ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നേഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

