മുസാഫറാബാദ്: കാശ്മീർ പാകിസ്താന്റെ ഭാഗമാകുമെന്ന പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. പാക് അധീന കാശ്മീരിലെ മുസാഫറാബാദിൽ നടന്ന കാശ്മീർ സോളിഡാരിറ്റി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരി ജനതയ്ക്കുള്ള പാകിസ്താന്റെ “അചഞ്ചല പിന്തുണ” ആവർത്തിച്ച ഷെഹ്ബാസ്, തർക്കഭൂമിയായ കാശ്മീറിനെക്കുറിച്ചുള്ള ഇസ്ലാമാബാദിന്റെ പഴയ നിലപാട് വീണ്ടും ആവർത്തിച്ചു.ജമ്മു-കാശ്മീർ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത് കാശ്മീരി ജനതയുടെ ആഗ്രഹങ്ങൾ മാനിച്ചും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കിയും ആണെന്ന് അദ്ദേഹം പറഞ്ഞു.
“പാകിസ്താൻ ജനതയുടെയും നേതൃത്വത്തിന്റെയും പേരിൽ കാശ്മീരിലെ സഹോദരന്മാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്,” ഷെഹ്ബാസ് വ്യക്തമാക്കി.
പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നാ കാശ്മീറിനെ രാജ്യത്തിന്റെ “ജഗുലാർ വേൻ” (ജീവനാഡി) ആയി വിശേഷിപ്പിച്ചതായി ഓർമ്മിപ്പിച്ച ഷെഹ്ബാസ്, അതാണ് പാകിസ്താന്റെ വിദേശനയത്തിന്റെ അടിസ്ഥാനമെന്നും വ്യക്തമാക്കി.പ്രദേശത്ത് സമാധാനം ആഗ്രഹിക്കുന്നുവെങ്കിലും അത് “സമത്വവും നീതിയും” അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ നിലപാട്
ഇന്ത്യ, ജമ്മു-കാശ്മീറും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണെന്ന നിലപാട് ആവർത്തിച്ചു വരികയാണ്. അതേസമയം, പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണവും ഇന്ത്യ തുടർച്ചയായി ഉന്നയിക്കുന്നു. 2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന നാലുദിവസത്തെ സൈനിക സംഘർഷത്തെ പരാമർശിച്ച ഷെഹ്ബാസ്, അതിന് ശേഷം കാശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ പൂർണ്ണ ശക്തിയോടെ വീണ്ടും ഉയർന്നു എന്നാണ് അവകാശപ്പെട്ടത്.

