അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. അമേരിക്ക, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളിൽ ഇന്ത്യൻ ഓപ്പണർ ആയ അഭിഷേക് ശർമ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. അഭിഷേക് മോശം ഫോമിലാണെന്നും അഭിഷേകിനെ മാറ്റണമെന്നുമൊക്കെ പല അഭിപ്രായങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, അഭിഷേകിന്റെ മോശം ഫോമിനെക്കുറിച്ച വിചിത്ര വാദമുന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി.
രവി ശാസ്ത്രിയുടെ വാക്കുകൾ:
”അഭിഷേക് ശര്‍മ മൂന്ന് തവണ പൂജ്യത്തിന് പുറത്തായത് ഒരു പോസിറ്റീവ് കാര്യമായാണ് ഞാന്‍ കാണുന്നത്. നിങ്ങളുടെ മികച്ച പ്രകടനം ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടങ്ങളിലേക്ക് കരുതിവെക്കുക. ഇതുവരെ റണ്‍സ് കണ്ടെത്താത്തതിനാല്‍ എതിര്‍ ടീമുകള്‍ക്ക് അഭിഷേകിനെ ഇപ്പോള്‍ കൂടുതല്‍ പേടിയുണ്ടാകും. ഇന്ത്യയ്ക്ക് നിലവില്‍ മികച്ച പ്ലേയിംഗ് ഇലവനുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും ആഴമുള്ള ടീമാണിത്. ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പുറമെ ആവശ്യമെങ്കില്‍ തിലക് വര്‍മയ്ക്കും പന്തെറിയാന്‍ സാധിക്കും. മഞ്ഞ് വീഴ്ചയുള്ള സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള ബൗളിംഗ് ഓപ്ഷനുകള്‍ അത്യാവശ്യമാണ്.”
അഭിഷേക് ഫോമിലല്ലെങ്കിലും മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നത് ഇന്ത്യയ്ക്ക് കരുത്താകുന്നുണ്ട്. ഇഷാന്‍ കിഷന്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നു. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരങ്ങളില്‍ മികച്ച രീതിയില്‍ കളിച്ചു. തിലക് വര്‍മ്മയ്ക്ക് മികച്ച തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് വരാനിരിക്കുന്നതേയുള്ളൂ”. ഐസിസി റിവ്യൂവിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

