കൽപറ്റ: വയനാട് കൽപ്പറ്റയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് യുവതി. പൊഴുതന സ്വദേശി നുസ്രത്തിനാണ്(45) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ കൽപറ്റയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിനുള്ളിൽ വച്ച് നുസ്രത്തിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വൈത്തിരി സ്വദേശിയായ തീർത്ഥയാണ് (19) കുത്തിയത്.
ജോലി സമയത്ത് ഷോറൂമിൽ എത്തിയാണ് യുവതി കറിക്കത്തി ഉപയോഗിച്ച് കുത്തിയത്. മുഖത്ത് കുത്തേറ്റ നുസ്രത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നുസ്രത്തിന്റെ മകനുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ ചൊല്ലിയുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. മകൻ സ്നേഹിക്കുന്ന കുട്ടിയാണ് ആക്രമിച്ചതെന്നും നേരിട്ട് കാണുന്നത് ആദ്യമായാണെന്നുമാണ് നുസ്രത്ത് പ്രതികരിക്കുന്നത്.
ജോലി സമയത്ത് കസ്റ്റമർ ഉണ്ടായിരുന്ന സമയത്താണ് 19കാരി സമീപിക്കുന്നത്. രണ്ട് മിനിറ്റ് സംസാരിക്കണം എന്നായിരുന്നു തീർത്ഥ ആവശ്യപ്പെട്ടത്. കസ്റ്റമർ ഉള്ളതിനാൽ കാത്തിരിക്കാൻ പറഞ്ഞ ശേഷം തിരിഞ്ഞപ്പോഴായിരുന്നു തീർത്ഥ കത്തിയെടുത്ത് കുത്തിയത്. എന്തിനാണ് കുത്തിയതെന്ന് അറിയില്ലെന്നും നുസ്രത്ത് പറയുന്നത്.
പെൺകുട്ടിയെ ആദ്യമായാണ് കാണുന്നതെന്നും, താനുമായി യാതൊരു പ്രശ്നവും ഈ കുട്ടിക്കില്ലെന്നും, തനിക്ക് കുട്ടിയെ അറിയുക പോലുമില്ലെന്നുമാണ് നുസ്രത്ത് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തീർത്ഥയ്ക്കും മകനും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ല. വൈരാഗ്യമുള്ളതായും അറിയില്ലെന്നാണ് നുസ്രത്ത് പറയുന്നത്. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

