കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ.
ഇന്നലെ കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാൻ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലെത്തിച്ചത്. രാവിലെ 9 മണി വരെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. കെ സി വേണുഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.

