എം മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിപ്പിച്ചേക്കില്ല:  ചിന്താ ജെറോമിന് നറുക്ക് വീഴുമോ?

0

കൊച്ചി: രണ്ട് തവണ നിയമസഭയിലേക്ക് ജയിച്ച് കയറിയ എം മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിപ്പിച്ചേക്കില്ലെന്ന വാർത്തകൾ വന്നുകഴിഞ്ഞു. മുകേഷ് ഇല്ലെങ്കിൽ മണ്ഡലം നിലനിർത്താൻ ആരെ ഇറക്കും എന്ന ചർച്ച സിപിഎമ്മിൽ സജീവമാണ്.

മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും സിപിഎമ്മിന് ഉണ്ടാക്കിയ കളങ്കം വലുതാണ്. സിറ്റിങ് സീറ്റ് നിലനിർത്താൻ പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥി ഇടതുമുന്നണിക്ക് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിൻ്റെ ആത്മവിശ്വാസം.

  സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹൻറെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. തൊഴിലാളി നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള ബന്ധം ജയമോഹന് മുൻതൂക്കം നൽകുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഗോപനും പരിഗണനയിലുണ്ട്.

2016 ൽ 17,611വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയുടെ പടികയറിയത്. 2021ൽ മുകേഷിനെ സിപിഎം വീണ്ടും കളത്തിലിറക്കി. അന്നും ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പിടിക്കാൻ മുകേഷിനെ മത്സരിപ്പിച്ച പാർട്ടിക്ക് തെറ്റി.

ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിൻറെ ഭൂരിപക്ഷത്തിൽ എൻ കെ പ്രേമചന്ദ്രൻ വിജയിച്ചു. വീണ്ടും ഒരു പരീക്ഷണത്തിന് പാർട്ടി മുതിരുന്നില്ല എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here