കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയെത്തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ രാജ്യാന്തര വിമാന സർവീസുകൾ പ്രതിസന്ധിയിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 46 ഉംറ തീർത്ഥാടകരുടെ യാത്ര ഇതേത്തുടർന്ന് മുടങ്ങി. ആകാശ എയർ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരെയാണ് അവസാന നിമിഷം ഒഴിവാക്കിയത്.
നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായ മറ്റ് പാതകളിലൂടെ പറക്കുമ്പോൾ കൂടുതൽ ഇന്ധനം കരുതേണ്ടി വരുന്നതിനാലാണ് യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. എന്നാൽ ഇവർക്ക് പകരം യാത്ര എന്ന് നൽകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ഇറാൻ്റെ തീരുമാനത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികളെല്ലാം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ റദ്ദാക്കി. ചില സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ സർവീസുകളിൽ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഭൂരിഭാഗം വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയത്തിൽ വലിയ വർധനവുണ്ടാകും.
ഇറാൻ വ്യോമപാത അടയ്ക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇൻഡിഗോയുടെ ഒരു വിമാനം ആ പ്രദേശത്ത് കൂടി പറന്നിരുന്നു. ജോർജിയയിലെ ത്‌ബിലിസിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന 6E1808 വിമാനമാണ് പുലർച്ചെ 2:35-ഓടെ ഇറാൻ അതിർത്തി കടന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ആകാശം അടച്ചുകൊണ്ടുള്ള നോട്ടീസ് വന്നത്. ഈ വിമാനം രാവിലെ 7:03-ന് സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.
യാത്രക്കാർ ശ്രദ്ധിക്കാൻ: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് കൃത്യത വരുത്തേണ്ടതാണ്.

