തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ ഇഖാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ അന്വേഷണത്തിൽ പുറത്തുവരുന്നത്. പ്രതിയായ ഷിജിന് കുഞ്ഞിനോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനോട് ഒരിക്കലും സ്നേഹപരമായ സമീപനം കാണിച്ചിരുന്നില്ലെന്നും, പലപ്പോഴും മോശമായ ഭാഷയിൽ സംസാരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഭാര്യയുമായുള്ള സ്വകാര്യ സമയത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതാണ് മർദനത്തിലേക്ക് നയിച്ചതെന്നുമാണ് ഷിജിൻ പൊലീസിനോട് പറഞ്ഞത്. കൈമുട്ട് ഉപയോഗിച്ച് കുഞ്ഞിന്റെ വയറ്റിൽ അടിച്ചതായി ഇയാൾ മൊഴി നൽകി. മുൻപ് പിണക്കം മൂലം ഭാര്യ കൃഷ്ണപ്രിയയും കുഞ്ഞും വീട്ടിൽ നിന്ന് പോയിരുന്നതായും, പിന്നീട് തിരിച്ചെത്തിയത് തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും, ഇതിന് ശേഷം ഏകദേശം ഒരു മാസത്തോളം അകലം പാലിച്ചിരുന്നുവെന്നും ഷിജിൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇഖാന്റെ മരണത്തിൽ ഷിജിൻ കുറ്റസമ്മതം നടത്തിയത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. അതേസമയം കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയയെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ മരണത്തിന് കാരണമായത് അടിവയറ്റിലേറ്റ ഗുരുതര പരിക്കുകളാണെന്ന് വ്യക്തമായിരുന്നു. വയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലും കണ്ടെത്തിയിട്ടുണ്ട്. അമ്മ ആദ്യം കൈയിലെ പൊട്ടൽ ഒരാഴ്ച മുൻപ് സംഭവിച്ചതാണെന്ന് പറഞ്ഞെങ്കിലും, പരിശോധനയിൽ അത് ഏകദേശം മൂന്ന് ആഴ്ച പഴക്കമുള്ളതാണെന്ന് കണ്ടെത്തി. കുഞ്ഞിന് ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഖാൻ ബോധം നഷ്ടപ്പെട്ട് മരിച്ചത്.

