തൃശൂർ: കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പുലർച്ചെ മോഷ്ടാവിന്റെ ആക്രമണശ്രമം. കോടതി ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ പ്രതി, തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കോടതിയുടെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കോടതിയിലെ പ്രധാന രേഖകളോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. കോടതിക്ക് സമീപത്തെ ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയിട്ടുണ്ട്. കോടതിയിൽ അതിക്രമിച്ചു കയറിയ ആൾ തന്നെയാണ് ബൈക്ക് കവർന്നതെന്നുമാണ് പോലീസിന്റെ സംശയം. വിവരമറിഞ്ഞ ഉടൻ ഗ്രേഡ് എ.എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി കുന്നംകുളം പോലീസ് അറിയിച്ചു.

