സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി. വൈകീട്ട് ആറുമണിയോടെ ബീച്ചിൽ ജൂതരുടെ ആഘോഷം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഒരു വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികൾ ആളുകളെ ലക്ഷ്യംവെച്ച് തുരുതുരാ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ ധീരമായ ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിയെ തിരിച്ചറിഞ്ഞു. സിഡ്നിയിൽ പഴക്കച്ചവടം നടത്തുന്ന അഹമ്മദ് അൽ അഹമ്മദാണ് ആക്രമിയെ വെറും കൈകളോടെ നേരിട്ടത്. 43 വയസ്സുള്ള അഹമ്മദിന് ആക്രമണത്തിനിടെ രണ്ട് വെടിയേറ്റതായും അദ്ദേഹം നിലവിൽ സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും അധികൃതർ അറിയിച്ചു.
ആക്രമി വെടിയുതിർക്കുമ്പോൾ, ആയുധമില്ലാതെ ഒരാൾ ധൈര്യത്തോടെ തോക്കുധാരിയെ നേരിടുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ആ വ്യക്തി അഹമ്മദാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കാറുകളുടെ മറവിൽ നിന്ന ശേഷം ആക്രമിയിലേക്കു ഓടിച്ചെത്തിയ അഹമ്മദ്, ഇയാളെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ആ ആയുധം ഉപയോഗിച്ച് ആക്രമിയെ നിയന്ത്രണത്തിലാക്കി.
അഹമ്മദിന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് അക്രമികളിൽ ഒരാളെ നിരായുധനാക്കാനും കൂടുതൽ വലിയ ദുരന്തം ഒഴിവാക്കാനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സിഡ്നി വെടിവയ്പ്പിലെ ഹീറോയെന്ന നിലയിൽ അഹമ്മദിന് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രശംസ ലഭിക്കുകയാണ്.
അതേസമയം, അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം എന്നു പേരുള്ള ഇയാളുടെ സിഡ്‌നിയിലെ ബോണിറിഗ്ഗിലുള്ള വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു.

