തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രദ്ധേയമായ വാർഡ് ഫലങ്ങളിൽ, സിപിഎമ്മിന്റെ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടു.
എകെജി പഠനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഐ.പി. ബിനുവിനെ പരാജയപ്പെടുത്തി കോൺഗ്രസിലെ മേരി പുഷ്പം എ. വിജയിച്ചു. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു. നേരത്തെ ഈ വാർഡിലെ കൗൺസിലറും കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി ചെയർമാനുമായിരുന്നു ഐ.പി. ബിനു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന പാളയം വാർഡിലും എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയിക്കാനായില്ല. ഇവിടെ കോൺഗ്രസിലെ ഷേർളി എസ്. ആണ് വിജയിച്ചത്.
കുന്നുകുഴിയിൽ വിജയിച്ച എ. മേരി പുഷ്പം നിലവിൽ കൗൺസിലറാണ്. ഇതിനുമുമ്പ് ഒരു തവണ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി, ഒബിസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന അവർ മുൻപ് അധ്യാപികയുമായിരുന്നു.

