തിരുവനന്തപുരം : വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വെച്ച് രാവിലെ 11 മണിക്കാണ് യോഗം. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് പുനഃപരിശോധന നടത്തരുതെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ മീറ്റിങ്ങുകളിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടി. അതിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.
അതേസമയം, കേരളത്തിൽ എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 ആക്കി. കരട് വോട്ടർ പട്ടിക ഡിസംബർ 23നും അന്തിമ പട്ടിക ഫെബ്രുവരി 21 നും പ്രസിദ്ധീകരിക്കും. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ചീഫ് സെക്രട്ടറിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്.

