ഇസ്ലാമാബാദ്: സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് – അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച്ച അതിർത്തിയിൽ കനത്ത വെടിവെപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി.
അതേസമയം, ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാകെ വെടിവെയുതിർത്തെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് ആരോപിച്ചു. പാകിസ്ഥാന്റെ സമഗ്രതയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ പൂർണ്ണമായും ജാഗ്രത പാലിക്കുമെന്നും വക്താവ് മൊഷറഫ് സെയ്ദി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ സൗദിയുടെ മധ്യസ്ഥതയിൽ, ഖത്തർ, തുർക്കി എന്നിവയുടെ പങ്കാളിത്തത്തോടെ ഇരുരാജ്യങ്ങളും സമാധാന ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായില്ല എന്നതാണ് ചർച്ച പരാജയമായതിന്റെ പ്രധാന കാരണം. പാകിസ്ഥാൻ ആരോപിക്കുന്നത്, അഫ്ഗാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ അടുത്തിടെ പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തിവരുന്നതാണെന്ന്. എന്നാൽ അഫ്ഗാൻ സർക്കാർ ഈ ആരോപണം അംഗീകരിക്കുന്നില്ല. പാകിസ്ഥാൻ പ്രദേശങ്ങളിൽ സുരക്ഷയുടെ ഉത്തരവാദിത്വം അവർ ഏറ്റെടുക്കാൻ കഴിയില്ലെന്നും അഫ്ഗാൻ വാദിക്കുന്നു.

