കൊച്ചി: രാജ്യതലസ്ഥാനത്ത് മാത്രമല്ല ഇങ്ങ് കേരളത്തിൽ കൊച്ചിയിൽ വായൂ മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത് . കൊച്ചിയിൽ ഇന്ന് രേഖപ്പെടുത്തിയ വായൂ ഗുണനിലവാര സൂചിക 160 ആണ്. വായൂ മലിനീകരണം മോശം അവസ്ഥയിലേക്ക് പോകുന്നതായി കണ്ടെത്തിയതോടെ അധികൃതർ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർ ക്വാളിറ്റി മിഷൻ പോലും കൊച്ചിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരുന്നതാണ് പുതിയ പ്രതിഭാസത്തിന് കാരണമായി വിദഗ്‌ദ്ധർ ചൂണ്ടികാണിക്കുന്നത്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണം കൂടിച്ചേർണത്തോടെ നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്.
നഗരത്തിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്ക് ഉപയോഗിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞാൽ പുകമഞ്ഞ് പ്രതിഭാസം ഇല്ലാതാകുമെന്നാണ് കരുതുന്നത്.

