ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി. 12 വിമാന സർവീസുകളാണ് മഴമൂലം റദ്ദാക്കിയത്. കൊച്ചി-ചെന്നൈ വിമാനമുൾപ്പെടെയുള്ള സർവീസുകൾ ആണ് റദ്ദാക്കിയിട്ടുള്ളത്. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് വിവരം. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം തുടങ്ങി ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് ആണുള്ളത്.
ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും പല സ്ഥലങ്ങളിലും ശക്തമായ മഴയാണുണ്ടായിരുന്നത്. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. ചെന്നൈയിൽ പല സ്ഥലങ്ങളിലും മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ എത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

