പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരേ കുടുംബത്തിൽ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡിൽ ജനവിധി തേടുന്നതിന്‍റെ കൗതുകത്തിലാണ് പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ വോട്ടർമാർ. അമ്മായിയമ്മയും മരുമകളുമാണ് ഒരേ വാർഡിലെ സ്ഥാനാർത്ഥികളായി മത്സര രംഗത്തിറങ്ങുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ 11ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് 76കാരിയ കുഞ്ഞുമോള്‍ കൊച്ചുപാപ്പി മത്സരിക്കുന്നത്. മകന്റെ ഭാര്യ ജാസ്മിൻ എബിയാവട്ടെ ഇതേ വാർഡിലെ തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായാണ് രംഗത്തിറങ്ങിയിട്ടുള്ളത്. തനിക്കൊപ്പം മരുമകളടക്കം നാല് സ്ഥാനാര്‍ത്ഥികളാണ് അങ്കത്തട്ടിലുള്ളതെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോൾ വോട്ടുതേടുന്നത്. വീടുകയറി എല്ലാ വോട്ടർമാരെയും നേരിൽ കണ്ടാണ് കുഞ്ഞുമോളുടെ പ്രചാരണം. എന്തുകൊണ്ടാണ് ഒരേ വീട്ടിലെ രണ്ടു പേർ ഒരേ വാർഡിൽ ഏറ്റുമുട്ടുന്നതെന്ന് ചോദ്യത്തിന് കുഞ്ഞുമോളുടെ കയ്യിൽ വ്യക്തമായ ഉത്തരമുണ്ട്
താനും മരുമകളും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും മരുമകള്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കുഞ്ഞുമോള്‍ പറയുന്നു. താനാണ് ഇവിടെ ആദ്യം പത്രിക നൽകിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും കുഞ്ഞുമോള്‍പറയുന്നു. നിങ്ങള്‍ മത്സരിക്കെന്നും കാണിച്ചുതരാമെന്നും പറഞ്ഞ് അവൻ വാശിക്കാണ് മരുമകളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കുഞ്ഞുമോളുടെ പരാതി. മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോൾ. ഒറ്റയ്ക്ക് വീടുകയറിയുള്ള വോട്ടുതേടലിലാണ് കുഞ്ഞുമോള്‍ക്ക് വിശ്വാസം. കാര്യമായ പോസ്റ്ററുകളോ ഫ്ലക്സുകളോ വെക്കാതെ എല്ലാ വോട്ടര്മാരെയും നേരിൽ കണ്ടാണ് കുഞ്ഞുമോൾ വോട്ടഭ്യർത്ഥിക്കുന്നത്.
അതേസമയം, അമ്മായിയമ്മയോട് ഒരേ വാർഡിൽ ഏറ്റുമുട്ടുന്നതിനെപ്പറ്റി മരുമകൾ ജാസ്മിനോട് ചോദിക്കുമ്പോൾ ഇതൊരു ജനാധിപധ്യ രാജ്യമല്ലേയെന്നും ആർക്കും മത്സരിക്കാമല്ലോ എന്നുമായിരുന്നു ജാസ്മിൻ എബിയുടെ മറുപടി. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായാണ് ജാസ്മിൻ അങ്കത്തട്ടിലുള്ളത്. യുഡിഎഫ് നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ സ്ഥാനാർത്ഥിയായതെന്നും ഭർത്താവും തനിക്ക് ആവശ്യമായ പിന്തുണ നൽകിയെന്നും ജാസ്മിൻ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയോടും തനിക്ക് വാശിയോ വ്യക്തി വൈരാഗ്യമോ ഇല്ലെന്നും ജാസ്മിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതേ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സുരഭി സുനിലും ബിജെപിക്കായി നിരുപമ പി.വി.യുമാണ് ജനവിധി തേടുന്നത്.

