ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനെതിരെ ജലഉപരോധവുമായി താലിബാനും; കുനാർ പദ്ധതി നടപ്പാക്കിയാൽ പാകിസ്ഥാന് നേരിടേണ്ടി വരിക വലിയ ജലക്ഷാമം

0

കാബൂൾ: ഇന്ത്യയ്ക്ക് പിന്നാലെ അഫ്​ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാകിസ്ഥാനെതിരെ ജല ഉപരോധം തീർക്കുന്നു. കുനാർ നദിയിൽ ഡാം നിർമിക്കാനുള്ള താലിബാൻ ഭരണകൂടത്തിന്റെ നീക്കമാണ് പാകിസ്ഥാന് വെല്ലുവിളിയാകുന്നത്. പാകിസ്ഥാനിലെ ചിത്രാൽ മേഖലയിൽ ഉത്ഭവിച്ച് അഫ്ഗാനിസ്ഥാനിലെ കുനാർ, നൻഗറാർ പ്രദേശങ്ങളിലൂടെ ഒഴുകി വീണ്ടും പാകിസ്ഥാനിലേക്ക് എത്തുന്ന കുനാർ നദിയിൽ ഡാം നിർമിച്ചാൽ പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാകും.

പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി സിന്ധു നദിയിൽ നിന്നുള്ള ജലവിതരണം ഇന്ത്യ തടഞ്ഞതോടെ പാക്കിസ്ഥാൻ നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്നു. ‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെ’ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതോടൊപ്പം, ഭീകരവാദം അവസാനിപ്പിക്കാതെ ജലവിതരണം പുനരാരംഭിക്കില്ലെന്ന നിലപാട് ഇന്ത്യ യുഎന്നിലും ആവർത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാനെതിരെ ജല ഉപരോധം തീർക്കാൻ അഫ്​ഗാനിസ്ഥാനും തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ നീക്കം പാകിസ്ഥാന്റെ കാർഷികമേഖലയെ ഗൗരവമായി ബാധിക്കുന്നതിനിടെ അഫ്​ഗാനിസ്ഥാനും സമാനമായ നിലപാടെടുത്താൽ പാക് കാർഷിക മേഖല തകരും.

കാർഷിക ആവശ്യങ്ങൾക്കൊപ്പം കുടിവെള്ളവും ജലവൈദ്യുത പദ്ധതികളും ആശ്രയിക്കുന്ന പ്രധാന നദിയാണ് കുനാർ. ഈ പദ്ധതി നടപ്പായാൽ പാകിസ്ഥാനെ വലിയ ജലക്ഷാമം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഡാം നിർമിച്ച് നദിയുടെ ഒഴുക്ക് മാറ്റുകയാണെങ്കിൽ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.

കുനാർ നദിയിലെ വെള്ളം അഫ്ഗാനിലെ ഗംബീരി മരുഭൂമിയിലൂടെ നൻഗറാറിലെ ജലസംഭരണികളിലേക്ക് എത്തിക്കാനാണ് താലിബാന്റെ പദ്ധതി. എന്നാൽ ഈ നീക്കം പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ചെക്പോസ്റ്റുകൾ അടച്ചത് അഫ്ഗാനിസ്ഥാന്റെ വ്യാപാരമേഖലയെ നേരത്തേ തന്നെ ബാധിച്ചിരുന്നു. പാക്കിസ്ഥാനുമായി വ്യാപാരബന്ധം തുടരില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ, ഇപ്പോൾ ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയിലേക്കാണ് കയറ്റുമതി–ഇറക്കുമതി ഇടപാടുകൾ കൂടുതൽ കേന്ദ്രീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here