ബിബിസിക്കെതിരായ നിയമനടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് ട്രംപ്; ഏകദേശം 44,344 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അമേരിക്കൻ പ്രസിഡന്റ്

0

വാഷിങ്ടൺ: തന്റെ പ്രസംഗം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ എഡിറ്റുചെയ്ത് ‘പനോരമ’ എന്ന ബിബിസി പരിപാടിയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 500 കോടി ഡോളർ (ഏകദേശം 44,344 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരി 6-ലെ കാപ്പിറ്റോൾ കലാപത്തിനുമുമ്പ് നടത്തിയ തന്റെ പ്രസംഗം തെറ്റായ സൂചനകൾ നൽകുന്ന രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലാണ് വിവാദം ശക്തമാകുന്നത്. സംഭവത്തിൽ ബിബിസി മാപ്പ് പറഞ്ഞുവെങ്കിലും നഷ്ടപരിഹാരം നൽകാൻ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപ് നിലപാട് കടുപ്പിക്കുന്നത്.

“100 കോടി മുതൽ 500 കോടി ഡോളർ വരെയുള്ള തുക ആവശ്യപ്പെട്ട് അടുത്തയാഴ്ചക്കുള്ളിൽ കേസ് ഫയൽ ചെയ്യും. അവർ ചെയ്തിരിക്കുന്നത് വഞ്ചനയാണ്. അതിന് അവർ തന്നെ സമ്മതിക്കുകയും ചെയ്തു,” – എയർഫോഴ്‌സ് വൺ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. മുമ്പ് 100 കോടി ഡോളറിന്റെ നഷ്ടപരിഹാരവുമായി കേസ് കൊടുക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഈ തുക ബിബിസിയുടെ വാർഷിക വരുമാനത്തിന്റെ 13 ശതമാനത്തോളം വരുമെന്ന് റിപ്പോ‌ർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലെ ജനങ്ങളിൽ നിന്ന് ഈടാക്കുന്ന ലൈസൻസ് ഫീസാണ് ബിബിസിയുടെ മുഖ്യ ധനസ്രോതസ്സ്.

സംഭവം യുഎസും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരിക്കുകയാണ്. വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി നേരിട്ട് ചർച്ച ചെയ്യുമെന്നും ട്രംപ് തുറന്നുപറഞ്ഞു. “ഈ വാരാന്ത്യത്തിൽ ഞാൻ അദ്ദേഹത്തെ വിളിക്കും. വാസ്തവത്തിൽ എന്നെ വിളിക്കേണ്ടത് അദ്ദേഹമാണ്. ബിബിസിയുടെ പ്രവർത്തനം അദ്ദേഹത്തിനും നാണക്കേട് സൃഷ്ടിച്ചു,” – ട്രംപ് വിമർശിച്ചു.

2024-ൽ സംപ്രേഷണം ചെയ്ത ‘പനോരമ’ എപ്പിസോഡിൽ, ട്രംപ് നേരിട്ട് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു എഡിറ്റിങ്. വിവാദം ഉയർന്നതോടെയാണ് ബിബിസി ഡയറക്ടർ ജനറലും ന്യൂസ് സിഇഒയും രാജിവെച്ചിരുന്നു. എഡിറ്റിങ് തെറ്റായിരുന്നുവെന്ന് ബിബിസി സമ്മതിച്ചെങ്കിലും, നഷ്ടപരിഹാരത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലപാടാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ബിബിസിയുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും, ട്രംപിനെതിരെ നേരിട്ട് വിമർശനം ഉന്നയിക്കാൻ സ്റ്റാമർ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here