കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടിൽ വീണ് സ്വിഗ്ഗി ജീവനക്കാരൻ രഞ്ജിത്ത് മരിച്ച സംഭവത്തിൽ ഗുരുതര അവഗണന ഉണ്ടായിട്ടും ദേശീയപാത വിഭാഗവും ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിനു ശേഷമുള്ള പത്ത് മാസത്തിനിടെ പല ഓഫീസുകളിലേക്കും പരാതികൾ നൽകിയിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ വാദം.
മനുഷ്യാവകാശ കമ്മീഷൻ കേസിൽ ഇടപെട്ടിട്ടും തുടർന്ന് നടപടികളൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലീഗൽ സർവീസസ് അതോറിറ്റിയുടെ അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് നൽകിയിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും അവർ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലാണ് ചേവരമ്പലത്ത് അപകടം സംഭവിച്ചത്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശമായിട്ടും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നത് ഗുരുതര അലംഭാവമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

