പാമ്പുകൾ വീടിനരികെ! സന്ധ്യയ്ക്കും അതിരാവിലെയും വാതിലുകൾ തുറന്നിടരുതെന്ന് വനംവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

0

കോട്ടയം: മഞ്ഞും പിന്നാലെയുള്ള ചൂടും മൂലം പാമ്പുകളുടെ സഞ്ചാരം കൂടുന്നതായി വനംവകുപ്പ് മുന്നറിയിപ്പ് നൽകി. വീടുകളുടെ ചുറ്റുപാടുകളിൽ പാമ്പുകൾ കൂടുതലായി കാണപ്പെടുന്നതോടെ ജാഗ്രത പാലിക്കണമെന്ന് വകുപ്പിന്റെ നിർദേശം.

പാമ്പുകളുടെ ഇണചേരൽ സമയമായതിനാൽ, അവ കൂടുതൽ സജീവരാകുന്ന കാലമാണിത്. മലയോരവും പടിഞ്ഞാറൻ മേഖലയുമായ നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. പാടശേഖരങ്ങളും റബർ തോട്ടങ്ങളും ഇപ്പോൾ പാമ്പുകളുടെ പ്രധാന വിഹാരകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

പ്രളയത്തിന് ശേഷം വനമേഖലയിൽ മാത്രമുണ്ടായിരുന്ന പാമ്പുകൾ നാട്ടിൻപുറങ്ങളിലേക്ക് നീങ്ങിയതായും നാട്ടുകാർ പറയുന്നു. പുഴയോരങ്ങളിലും കുറ്റിക്കാടുകളിലും അപരിചിത ഇനത്തിലുള്ള പാമ്പുകൾ കാണപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.

ഒക്ടോബർ മുതൽ പ്രജനനകാലം

ഒക്ടോബർ മുതൽ പാമ്പുകളുടെ പ്രജനനകാലമാണ്. ഇണചേരൽ സമയത്ത് പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ വീടുകളിലേക്കും പരിസരങ്ങളിലേക്കും സഞ്ചരിക്കുന്നു. ചൂട് കൂടുമ്പോൾ ശരീരത്തിലെ താപനില നിലനിർത്താൻ പാമ്പുകൾ കൂടുതൽ സജീവമാകുമെന്നും, അപ്രതീക്ഷിതമായി സമീപിക്കുമ്പോൾ ആക്രമണശീലമുണ്ടാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വനംവകുപ്പ് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ പ്രത്യേകമായി പരിശീലനം നേടിയ വോളണ്ടിയർമാരെ നിയോഗിച്ചിരിക്കുകയാണ്. ആവശ്യമായാൽ ‘സർപ്പ’ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സഹായം തേടാമെന്ന് അധികൃതർ അറിയിച്ചു.

വനംവകുപ്പിന്റെ നിർദേശങ്ങൾ:-

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
നടപ്പുവഴികളിൽ നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
കെട്ടിടത്തിന് മുകളിലായി വളർന്ന മരശിഖരങ്ങൾ വെട്ടിമാറ്റുക.
മങ്ങിയ വെളിച്ചമുള്ള സന്ധ്യയിലും അതിരാവിലെയും സമയം കൂടുതൽ ശ്രദ്ധിക്കുക.
പാമ്പുകളെ കണ്ടാൽ ഉടൻ വനംവകുപ്പിനോ ട്രെയിനിംഗ് നേടിയ വോളണ്ടിയർമാരോടോ വിവരം അറിയിക്കുക.
വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നത് പോലെ, സന്ധ്യയ്ക്കും അതിരാവിലെയും വാതിലുകളും ജനാലകളും തുറന്നിടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന നിർദേശം. ഈ സമയങ്ങളിലാണ് പാമ്പുകൾ ഇര തേടിയിറങ്ങുന്നത് എന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here