വാളയാർ: അതിർത്തിയിൽ എക്സൈസിന്റെ പരിശോധനക്കിടെ ലഹരി ഗുളികകളുമായി റഷ്യൻ പൗരൻ പിടിയിലായി. കൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഇയാൾ.
പിടിയിലായത് 31 വയസ്സുള്ള ഗ്രിഗോറാഷ് ചെങ്കോ ഇവാൻ എന്ന റഷ്യൻ സ്വദേശിയാണ്. ഇയാളിൽ നിന്ന് 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകൾ പിടിച്ചെടുത്തു. ഇന്നലെ തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ച് വാളയാറിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവാൻ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സിനിമാ മേഖലയുമായി ബന്ധമുള്ള ആളാണ് താനെന്നും, കൊച്ചിയിലെ ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. തമിഴ് സിനിമകളിലും ഡോക്യുമെന്ററികളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്ന് ഇവാൻ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
പോണ്ടിച്ചേരിയിൽ ഒരു സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ഇയാൾ ഒരു ഡോക്ടറായ ബന്ധുവിനൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ് അറിയിച്ചു.

