ജറുസലേം: തെക്കൻ ഗാസയിലെ റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന പോരാളികൾ ഇസ്രയേൽ സൈന്യത്തിന് കീഴടങ്ങില്ലെന്ന നിലപാടിൽ ഹമാസ്. ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമായ റഫായിലെ തുരങ്കങ്ങളിൽ ഇരുന്നൂറോളം ഹമാസ് പോരാളികൾ ഒളിച്ചിരിപ്പുണ്ട് എന്നാണ് റിപ്പോർട്ട്. ഇവർ ഇസ്രയേലിന് കീഴടങ്ങില്ലെന്നും വിഷയത്തിൽ മധ്യസ്ഥരാജ്യങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ആയുധം വച്ച് കീഴടങ്ങുന്നവർക്ക് ഗാസയിലെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുമതി നൽകാമെന്ന നിലപാടാണ് ഇസ്രയേൽ എടുത്തിരിക്കുന്നത്. ഇതിന് പകരമായി, റഫായിലെ ഹമാസ് പോരാളികൾ ആയുധങ്ങൾ തങ്ങളുടെ സൈന്യത്തിന് കൈമാറണമെന്ന ശുപാർശ ഈജിപ്ത് മുന്നോട്ടുവച്ചിട്ടുണ്ട്.
റഫായിലെ തുരങ്കങ്ങളിൽ ഏകദേശം 200 ഹമാസ് സേനാംഗങ്ങളാണ് ഇപ്പോഴും ഒളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർ കീഴടങ്ങുന്നത് ഹമാസിന്റെ നിരായുധീകരണത്തിനുള്ള വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിൽ നിർണായകമായിരിക്കുമെന്ന് അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അഭിപ്രായപ്പെട്ടു.
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 69,169 പലസ്തീൻപൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു. ഒക്ടോബർ 31നുശേഷം കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 284 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഇങ്ങനെ ഉയർന്നത്. അതേസമയം, 2014-ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികന്റെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയതായി സ്ഥിരീകരിച്ചു.
വെസ്റ്റ് ബാങ്ക് പട്ടണമായ ബെയ്ത്തയിൽ, ഒലിവ് വിളവെടുപ്പിനിടെ സായുധരായ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണങ്ങളിൽ 11 പലസ്തീൻ പൗരന്മാർക്ക് പരുക്കേറ്റു. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബറിൽ മാത്രം 200-ൽപ്പരം ഇത്തരം ആക്രമണങ്ങൾ നടന്നതായാണ് യുഎൻ ഏജൻസികളുടെ കണക്ക്.

