തിരുവനന്തപുരം: ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ധനകാര്യവകുപ്പ്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഗുണഭോക്താക്കൾക്ക് 27 മുതൽ ലഭിക്കും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർ 1600 രൂപവീതം ആണ് ലഭിക്കുന്നത്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്. 43,653 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

