തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം പ്രതിപക്ഷ പ്രതിഷേധം കാരണം തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിൽ, നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് അവസാനിപ്പിക്കാൻ ആലോചന. സമ്മേളനം നാളെ വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇന്നത്തെ നടപടികൾക്ക് ശേഷം നിയമസഭ പിരിയുന്ന കാര്യം പരിഗണനയിലാണ്.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതാണ് സഭാ നടപടികൾ സ്തംഭിക്കാൻ കാരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം മൂലം സഭ കാര്യമായി ചേരാനാകാതെ പിരിയേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽ, ശേഷിക്കുന്ന ദിവസവും സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. പ്രതിഷേധങ്ങൾ കാരണം പൊതു ചർച്ചകളും ചോദ്യോത്തര വേളയും ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ നടക്കാതെ പോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം.

