തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ അനിയന്ത്രിതമായ കുതിപ്പ് തുടരുന്നതിനിടെ നേരിയ ആശ്വാസം. ഇന്ന് 1360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ്റെ വില 91,040 രൂപയിൽ നിന്ന് 89,680 രൂപയിലേക്ക് താഴ്ന്നു.സാധാരണക്കാരന് സ്വർണം സ്വപ്നമാകുന്ന നിലയിലേക്കാണ് ഇപ്പോഴത്തെ വർദ്ധനവ് നീങ്ങുന്നത്. എന്നാൽ ഇന്നത്തെ വിലിയിടവ് വലിയൊരു ആശ്വാസമാണ്.അതേസമയം, ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ 11,380 രൂപയിൽ നിന്ന് 11,210 രൂപയിലേക്ക് ഒരു ഗ്രാം സ്വർണവില താണു.
ഒക്ടോബർ എട്ടിനാണ് സ്വർണവില 90,000 കടന്നത്. ഇന്നലെ 91,040 രൂപയായിരുന്നു ഒരു പവൻ്റെ വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം വിപണി കീഴടക്കിയിരിക്കുന്നത്.വരും ദിവസങ്ങളിലും സ്വർണവിലയിൽ കുതിപ്പ് തുടർന്നാൽ ഒരു പവൻ്റെ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിലെത്തുമെന്ന് തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ നിരക്ക് കണക്കാക്കിയാൽ ഒരു ലക്ഷത്തിലേക്ക് അടുക്കാൻ അധിക നാൾ വേണ്ടിവരില്ല.ഇന്നത്തെ വില നേരിയ ആശ്വാസമാണെങ്കിലും വരും ദിവസങ്ങളിലെ നിരക്ക് പ്രവചനാതീതമാണ്.
വില എത്ര കൂടിയാലും കേരളത്തിൽ സ്വർണത്തിനുള്ള ഡിമാൻ്റിൽ യാതൊരു കുറവും വന്നിട്ടില്ല. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതും വില വര്‍ധനവിന് കാരണമാകുന്നുണ്ട്. ഉയർച്ച താഴ്ച്ചകളിലും സുരക്ഷിത നിക്ഷേപം എന്നനിലയിൽ ആണ് സ്വർണത്തെ നോക്കികാണുന്നത്.

