കൊച്ചി: എറണാകുളം തിരുവാണിയൂരിൽ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ 3 വയസുകാരിയുടെ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ അമ്മയെ മാത്രമാണ് കേസിൽ പ്രതി ചെതിട്ടുള്ളത്. കുട്ടിയെ പീഡനത്തിനിരയാക്കിയ അച്ഛന്റെ സഹോദരനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ചെങ്ങമനാട് പോലീസാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്. കേസിൽ പുത്തൻകുരിശ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ്.
2025മെയ് 19 തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ ആദ്യം നല്‍കിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പോലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ പിറ്റേദിവസം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയോട് അച്ഛന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ് കൊലപാതകത്തിനുള്ള കാരണമായി കുറ്റപത്രത്തിൽ പറയുന്നത്.
എന്നാൽ കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറം ലോകമറിഞ്ഞത്. അച്ഛന്റെ സഹോദരനാണ് കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

