ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഭാവിയിൽ ഇന്ത്യയുമായുള്ള ഒരു യുദ്ധത്തിൽ നിന്ന് പാകിസ്ഥാന് കൂടുതൽ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ചാനലായ സമ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ ഉദ്ധരിച്ച് മറ്റൊരു യുദ്ധത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും യുദ്ധത്തിന് സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകണമെന്ന് തനിക്ക് ആഗ്രഹമില്ല. എന്നാൽ, അതിനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാനാവില്ല. ഇനിയൊരു യുദ്ധമുണ്ടായാൽ പാകിസ്താന് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന് ഇപ്പോൾ കൂടുതൽ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയെ പിന്തുണച്ച പല രാജ്യങ്ങളുംഇപ്പോൾ അവർക്കൊപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ കാലഘട്ടത്തിലൊഴികെ മറ്റൊരു സമയത്തും ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

