വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഒരു ജയിലിൽ നിന്ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ നാടകീയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റിമാൻഡിൽ കഴിയുന്ന രണ്ട് തടവുകാർ ജയിൽ ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ജയിലിൽ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. പ്രതികളായ നക്ക രവികുമാർ, ബെസവാഡ രാമു എന്നിവർ ജയിലിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ചുറ്റിക കൊണ്ട് ഹെഡ് വാര്‍ഡനെ അടിച്ച് വീഴ്ത്തിയ ശേഷം ഇവര്‍ പ്രധാന ഗേറ്റിന്‍റെ താക്കോൽ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രണ്ട് പേർ വാർഡനെ അടിച്ചു വീഴ്ത്തി വാതിൽ തുറന്ന് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ചോടവാരം സബ് ജയിലിലാണ് സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങളിൽ, ഒരാൾ ഹെഡ് ജയില്‍ വാർഡനായ വീരാജുവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് ആക്രമിക്കുന്നത് കാണാം. പോലീസുകാരൻ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ, മറ്റൊരാൾ അവരോടൊപ്പം ചേരുന്നു. താമസിയാതെ, അവരെല്ലാം സിസിടിവിയില്‍ നിന്നും മാറുന്നു പിന്നാലെ വീണ്ടും രണ്ട് പേരെ സിസിടിവിയില്‍ കാണാം. ഇവര്‍ ഒരു വാതില്‍ തുറന്ന് പറത്തേക്ക് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഹെഡ് വാര്‍ഡനെ അക്രമിച്ച് തടവ് ചാടിയ കുറ്റവാളികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
20 വർഷത്തെ തടവുശിക്ഷ അനുഭവിച്ച പ്രതികൾ രണ്ടുപേരും ഒരേ ബാരക്കുകളിൽ തന്നെയാണ് താമസിച്ചിരുന്നത്. സെല്ലിന്റെ ജനാലകൾ തകർത്ത് ബെഡ്ഷീറ്റുകളും ടവ്വലുകളും ഉപയോഗിച്ച് ജയിൽ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽ ഒരാൾ മുമ്പ് ജയിലിൽ നിന്ന് രക്ഷപ്പെട്ടയാളാണ്, പിന്നീട് ആന്ധ്രാപ്രദേശിൽ നിന്ന് വീണ്ടും അറസ്റ്റിലായി. സംഭവത്തെ തുടർന്ന് പൊലീസ് പ്രതികൾക്കിയുള്ള അന്വേഷണം ഊർജ്ജമാക്കി.

