തൃശൂർ: പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ അരവിന്ദൻ മകൻ വിനോദ് ആണ് മരിച്ചത്. 44 വയസായിരുന്നു.
വിനോദ് കുളത്തിൽ നീന്തുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാൽ വഴുതി വീണയാളെ ഉടൻ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയെങ്കിലും വിനോദിനെ രക്ഷിക്കാനായില്ല.
തുടർന്ന് തൃശൂരിൽ നിന്നുളള അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സ്‌കൂബ ഡൈവർ അനൽജിത്താണ് മൃതദേഹം പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ രാജേഷ് എം.ജി, സ്‌കൂബ ഡൈവർ അനൽജിത്ത്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ഗുരുവായൂരപ്പൻ, കൃഷ്ണപ്രസാദ്, ജയേഷൻ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്. പീച്ചി പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

