‘
കുവൈത്ത് സിറ്റി: വലിയ തുകകൾ വാങ്ങി മാറാ രോഗങ്ങൾ മാറ്റാമെന്നും കൂടോത്രത്തിൽ നിന്ന് രക്ഷിക്കാമെന്നും പറഞ്ഞ് ആളുകളെ കബളിപ്പിച്ച വ്യാജ മന്ത്രവാദികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് മന്ത്രവാദ ചടങ്ങുകളിൽ ഉപയോഗിക്കുന്ന മന്ത്ര പുസ്തകങ്ങൾ, വിചിത്ര ദ്രാവകങ്ങൾ, ആചാര വസ്ത്രങ്ങൾ എന്നിവ അധികൃതർ കണ്ടെത്തി. 20 വർഷം മുമ്പ് ഇതേ കുറ്റകൃത്യത്തിന് ഇവർ അറസ്റ്റിലായിരുന്നു. പ്രതികളുടെ പേരുവിവരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് നിരീക്ഷിച്ചുവരികയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റ് രൂപീകരിച്ചിട്ടുണ്ട്. ചികിത്സയിലൂടെ രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും ഭാര്യാഭർത്താക്കന്മാരെ ഒരുമിപ്പിക്കാനും കൂടോത്രങ്ങൾ മാറ്റാനുമെല്ലാം സാധിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തിരുന്നത്.
ഇത്തരം തട്ടിപ്പുകാരെ പിടിക്കാൻ ശ്രമം തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. “ഭാഗ്യം കൊണ്ടുവരാനും, സമ്പത്ത് വർദ്ധിപ്പിക്കാനും, പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കാനും, ഭർത്താക്കന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കാനുമെല്ലാം സാധിക്കുമെന്ന്” അവകാശപ്പെടുന്ന നിരവധി സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിവാഹം കഴിഞ്ഞ് വർഷങ്ങളായി കുട്ടികളുണ്ടാകാത്തവരെയും ഈക്കൂട്ടർ ലക്ഷ്യമിടുന്നുണ്ട്. ആഭിചാരക്രിയകളിലൂടെ കുഞ്ഞുണ്ടാകാൻ സഹായിക്കുമെന്ന് പറഞ്ഞാണ് പണം തട്ടുന്നത്. മന്ത്രവാദക്രിയകളിലൂടെ എല്ലാ ദുരിതകളും നീക്കാമെന്ന് പറഞ്ഞാണ് വ്യാജ മന്ത്രവാദികൾ ആളുകളെ സമീപിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

