തൃശൂർ: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി നടത്തിയ ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവിനെതിരെ പോലീസ് കേസെടുത്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരാമംഗലം പോലീസ് പ്രിന്റു മഹാദേവിനെതിരെ കേസ് എടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ ഇവിടെ ജനങ്ങൾ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സർക്കാറിന്‍റെ കൂടെ ജനങ്ങൾ ഒപ്പമുണ്ട്. അതുകൊണ്ട് അങ്ങിനെയൊരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ നെഞ്ചത്ത് വെടിയുണ്ട വീഴും… ഒരു സംശയവും വേണ്ട…’ -എന്നായിരുന്നു ചാനൽ ചർച്ചക്കിടെ പ്രിന്‍റു മഹാദേവിന്‍റെ പരമാർശം.
പ്രിന്റു മഹാദേവിന്റെ ഭീഷണിക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. വർഗീയതക്കെതിരായും ഫാസിസത്തിനെതിരായും യുദ്ധം പ്രഖ്യാപിച്ച നേതാവ് രാഹുൽ ഗാന്ധിയുടെ ദേഹത്ത് മണ്ണ് വാരിയിടാൻ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇവരുടെ ആഗ്രഹമാണ് രാഹുൽ ഗാന്ധിയെ അവസാനിപ്പിക്കണം എന്നത് എന്ന വിഡി സതീശൻ പ്രതികരിച്ചിരുന്നു. അതേസമയം വിഷയത്തിൽ പോലീസ് നടപടി വൈകുന്നതിലും പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ചിരുന്നു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അതേസമയം പ്രിന്റു മഹാദേവിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ രംഗത്തെത്തിയിരുന്നു രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെത്. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പുറത്താണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും നിയമനടപടി സ്വീകരിക്കാതെ ബിജെപിയുടെ വിദ്വേഷ പ്രചാരകര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്നതിലൂടെ പിണറായി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക കൂടിയാണെന്നും സണ്ണി ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്റു മഹാദേവിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രിമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

