ചേര്‍ത്തല: ആലപ്പുഴയിൽ ബാറിൽ കിടന്ന് അടിപിടി ഉണ്ടാക്കുകയും ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. എഴുപുന്ന തെക്ക് അയ്യനാട്ടുപറമ്പിൽ അജേഷിനെയാണ്(45) അരൂർ പൊലീസ് പിടികൂടിയത്. ബാറിലെത്തി സോഡാ ചോദിച്ചതിന്റെ പേരിലായിരുന്നു തർക്കം ഉടലെടുത്തത്. ഉത്രാട ദിവസമായിരുന്നു സംഭവം.
ബാറിൽ എത്തിയ അജേഷ് സോഡ ചോദിച്ചു, തുടർന്ന് ജീവനക്കാരനുമായി തർക്കം ഉണ്ടായി. ഇതിനിടയിൽ അജേഷിന്റെ സുഹൃത്തുക്കൾ പ്രശ്നം പരിഹരിക്കാനെത്തി. തുടർന്ന് വഴക് മൂർച്ഛിക്കുകയായിരുന്നു. ഉന്തും തള്ളിനുമിടയിൽ ബാർജീവനക്കാരനെ അരയിൽ ഇരുന്ന കത്തിയെടുത്ത് അജേഷ് കുത്താൻ ശ്രമിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞു മാറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അജേഷ് കുത്തിയതോട് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ പതിനാലോളം കേസുകൾ നിലവിലുണ്ട്. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാൾ. ബാറിലെത്തി പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ ഇതിനുമുൻപും അജേഷിന്റെ പേരിൽ കേസുണ്ട്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

