കോതമംഗലത്തെ ടിടിസി വിദ്യാർഥി സോനയുടെ ആത്മഹത്യ; കാമുകൻ റമീസിന്റെ അച്ഛനെയും അമ്മയെയും ഉടൻ ചോദ്യം ചെയ്യും, അന്വേഷിക്കാൻ പത്തംഗ സംഘത്തെ നിയോഗിച്ചു

0

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിയായ സോന ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. മതം മാറണമെന്നുള്ള കാമുകൻ റമീസിന്റെ നിർബന്ധം മൂലവും ഇതേത്തുടർന്നുണ്ടായ അവഗണനയുമാണ് സോനയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് പോലീസ് കണ്ടെത്തിയത്. മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും ചെയ്യുകയും ചെയ്തിരുന്ന റമീസ് പെട്ടെന്ന് ഒരു ദിവസം ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി ഇതിന് പിന്നാലെയാണ് സോനാ ജീവനൊടുക്കിയത്. കേസിൽ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇവരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യും.

കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. മതം മാറി റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളും സംശയങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് “ഇടപ്പള്ളി സെക്സ് വർക്കേഴ്സ് ” എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തതും, വിവരങ്ങൾ അന്വേഷിച്ചതും ഇടപ്പള്ളിയിൽ പോയതിന്റെ ഗൂഗിൾ റൂട്ട് മാപ്പും പെൺകുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

പിറ്റേ ദിവസം റമീസ് അനാശാസ്യത്തിന് പോയി എന്ന് റമീസിന്റെ വീട്ടിലെത്തി പെൺകുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെൺകുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതൽ റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സോനയുടെ മുറിയിൽ നിന്നാണ് ആത്മഹത്യക്കുറിച്ച് ലഭിക്കുന്നത്. റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. റമീസിന്‍റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്‍റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. എന്നാൽ മതം മാറാൻ തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദിച്ചതായും. മതം മാറിയാൽ മാത്രം പോര, റമീസിന്‍റെ വീട്ടിൽ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതായും സോനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് പെൺകു‌ട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

സോനയെ പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റുക എന്ന ലക്ഷ്യമാണ് റമീസിനും കുടുംബത്തിനും ഉണ്ടായിരുന്നതെന്ന് സോനയുടെ സഹോദരൻ ഇന്നും ആവർത്തിച്ചു. റമീസ് ഉപ്പയ്ക്കും ഉമ്മയ്ക്കും ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കും എന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇരുവരെയും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്‍റെ നീക്കം. റമീസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിൽ ഇല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here