തിരുവനന്തപുരം: രാത്രികാല യാത്ര നടത്തുന്ന വനിതകൾക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ കെഎസ്ആർടിസി പിങ്ക് നൈറ്റ് ബസ് സർവീസുകൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം–ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി സി.പി. ജോൺ നിർവഹിച്ചു. രാത്രി ഒമ്പത് മണിക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെത്തുന്ന വനിതകൾക്ക് കെഎസ്ആർടിസിയുടെ സ്ഥിരം സർവീസുകളുടെ അഭാവം വലിയ യാത്രാപ്രതിസന്ധിയായിരുന്നു. ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞ് മടങ്ങുന്നവർ, രാത്രിയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ, രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർ സുരക്ഷിതമല്ലാത്ത യാത്രാ മാർഗങ്ങളെയോ അമിത നിരക്കുള്ള ടാക്സികളെയോ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
ഈ പ്രശ്നത്തിന് പരിഹാരമായാണ് രാത്രികാല പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ടെക്നോപാർക്ക് ജീവനക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിച്ചാണ് തിരുവനന്തപുരം–ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിച്ചത്.
കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി., ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴിയാണ് ബസ് സർവീസ് നടത്തുക.
തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. ഭാവിയിൽ ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തുന്നതും ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണനയിലുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. സർവീസുകളുടെ സമയകൃത്യതയും വരുമാന വർധനയും ലക്ഷ്യമിട്ടാണ് ഈ നടപടികൾ.

