കോഴിക്കോട്: കണ്ണൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്ന് സ്ഥിരീകരിച്ചു. നേരത്തെ മൃതദേഹത്തിന്‍റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിൽ കണ്ടശേഷമാണ് പ്രമോദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പൊലീസും ബന്ധുക്കളും തലശ്ശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
പ്രമോദ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലന്നു ബന്ധുക്കൾ പറഞ്ഞു. മരിക്കുകയാണെങ്കിൽ മൂന്നു പേരും കൂടി ഒരുമിച്ച് എന്ന് ഇടയ്ക്ക് പറയുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ജീവിതം മടുത്തു കാണും. പ്രമോദിന് മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഉണ്ടായിരുന്നില്ലെന്നും ബന്ധു പറഞ്ഞു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദായിരുന്നു. ഇതിന് കഴിയാത്തതിനെ തുടര്‍ന്ന് രണ്ടുപേരെയും പ്രമോദ് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.
രണ്ടു ദിവസം മുൻപാണ് കോഴിക്കോട് വയോധികരായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരിമാരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് മരിച്ചത്. സഹോദരി മരിച്ചെന്ന് പ്രമോദാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്.
രാവിലെ അഞ്ചരയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും ബന്ധുക്കളിലൊരാളെ വിളിച്ചറിയിക്കുകയായിരുന്നു. ഇയാള്‍ വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖം പുറത്തുകാണിച്ച് വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രമോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ചോഫായിരുന്നു. രണ്ട് സഹോദരിമാരും വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. പ്രമോദായിരുന്നു ഇവരെ പരിചരിച്ചിരുന്നത്. മൂന്നു പേരും വലിയ അടുപ്പത്തിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മൂവരും മൂന്ന് വർഷമായി വാടകയ്ക്കാണ് താമസിച്ചിരുന്നത്.

