വീണ്ടും പരിഭ്രാന്തി പരാതി എയർഇന്ത്യ വിമാനം. സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാർ പരിഭ്രാന്തരായത്. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വന്ന എയർഇന്ത്യയുടെ എഐ180 വിമാനത്തിലാണ് യാത്രാമധ്യേ പാറ്റകൾ സീറ്റിനടിയിലും മറ്റുമായി വന്നിരുന്നത്. കാബിനുകളിൽ പാറ്റകളെ കണ്ടെത്തിയതോടെ രണ്ട് യാത്രക്കാർ പരിഭ്രാന്തരായി. ഇരുവരെയും അതേ കാബിനിലെ മറ്റ് രണ്ട് സീറ്റുകളിലേക്ക് മാറ്റി ഇരുത്തിയാണ് പ്രശ്നം പരിഹരിച്ചത്.
യാത്രക്കാർ എയർഇന്ത്യയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. എന്നാൽ ഇന്ധനം നിറയ്ക്കാനായി കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത സമയത്ത് വിമാനത്തിന്റെ ഉൾവശം പൂർണമായും വൃത്തിയാക്കിയതാണെന്നും ഇത്തരം ഒരു സംഭവം ഉണ്ടായത് എന്തുകൊണ്ടെന്ന് അറിയില്ലെന്നുമാണ് എയർഇന്ത്യ അറിയിച്ചത്. ഒടുവിൽ യാത്രക്കാരുടെ പരാതി കൂട്ടത്തോടെ എത്തിയതോടെ ബുദ്ധിമുട്ടുണ്ടായതിന് യാത്രക്കാരോട് ക്ഷമാപണം നടത്തി പ്രസ്താവനയിറക്കി.

