തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടുത്തത്തിൽ പരിശീലനം നൽകാനൊരുങ്ങി വനം വകുപ്പ്. പാമ്പ് കടിയേൽക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം നടത്തുന്നത്. ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കി. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കും. നിലവിൽ വനം വകുപ്പിന് കീഴിൽ ഉള്ള വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒരു ദിവസമാണ് പരിശീലനം. പദ്ധതിയുടെ ആദ്യഘട്ട പരിശീലനം പാലക്കാട് ജില്ലയിലാണ്. ഓഗസ്റ്റ് 11 ന് പരിപാടി തുടങ്ങുന്നത്. പാലക്കാട് ഉള്ള അധ്യാപകർക്ക് അപേക്ഷിക്കാം.
അതേസമയം കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ മുൻ വർഷങ്ങളേക്കാൾ ഗണ്യമായി കുറയുന്നുവെന്ന് വനംവകുപ്പിന്റെ കണക്ക്. 2019ല്‍ 123 പേരാണ് പാമ്പുകടിയേറ്റു മരിച്ചതെങ്കില്‍ 2024-ല്‍ ഇത് 34 ആയി കുറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 921 പേരാണ് വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് 2024 ലാണ്. പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനായി വനംവകുപ്പ് ആരംഭിച്ച ‘സര്‍പ്പ ആപ്പ്’ തുടങ്ങിയതിനു ശേഷമാണ് ഈ നേട്ടം. ആപ്പ് തുടങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം.
2020ല്‍ ആണ് സര്‍പ്പ ആപ്പ് തുടങ്ങിയത്. പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കാനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കണ്ടെത്തുന്ന പാമ്പിന്റെ ചിത്രം ‘സര്‍പ്പ’ മൊബൈല്‍ 5343 പേർക്ക് നിലവിൽ പാമ്പുപിടിത്തത്തിൽ വകുപ്പ് പരിശീലനം നൽകിയിട്ടുണ്ട്. ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെത്തി അതിനെ പിടികൂടി നീക്കംചെയ്യും. കൂടാതെ പാമ്പുകളെ തരം തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍, ആന്റിവെനം ലഭ്യമായ ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

