തിരുവനന്തപുരം: കേരളത്തിൽ ലഹരി ഇടപാട് സംഘങ്ങൾ സജീവമാണെന്ന് മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ലഹരി ഇടപാടുകളുടെ ഭാഗമാകുന്നവരിൽ ഏറെയും യുവാക്കളാണെന്നും ഒരിക്കൽ പിടിക്കപ്പെട്ടാലും ഇവർ ലഹരികച്ചവടം ഉപേക്ഷിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണ് ലഹരികച്ചവടത്തിലേക്ക് തിരിഞ്ഞത് എന്നാണ് ഇക്കൂട്ടരുടെ ന്യായീകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവെയാണ് ഋഷിരാജ് സിംഗ് കേരളത്തിലെ ലഹരി കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
കേരളത്തിൽ ലഹരി ഉപയോഗം വ്യാപകമാണെങ്കിലും ലഹരി മാഫിയ എന്ന ഒരു സംഗതി ഇല്ലെന്നാണ് ഋഷിരാജ് സിംഗ് പറയുന്നത്. മുംബയ്, ബംഗളൂരു, മൈസൂരു, ഗോവ എന്നീ നാല് സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ പ്രധാനമായും എത്തുന്നത്. കേരളത്തിൽ ഒരു ദിവസം നടക്കുന്നത് കോടികളുടെ മയക്കുമരുന്ന് ഇടപാടാണ്. എന്നാൽ, പലപ്പോഴും പ്രധാന കണ്ണികൾ രക്ഷപ്പെടുന്നതാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് മാർഗവും, ട്രെയിൻ മാർഗവും കടൽ മാർഗവും കേരളത്തിലേക്ക് ലഹരി മരുന്ന് എത്താറുണ്ട്. എന്നാൽ പലപ്പോഴും പിടിയിലാകുന്നത് ക്യാരിയർമാർ മാത്രമാണ്. പ്രധാന കണ്ണികളെ പിടികൂടാൻ കഴിയാറില്ല. വിമാനം വഴിയും കേരളത്തിലേക്ക് സാധനം എത്താറുണ്ട്. എന്നാൽ കടത്ത് പിടികൂടുക അത്ര എളുപ്പമല്ലെന്നാണ് സിംഗ് പറയുന്നത്. ഒരു ദിവസം 300 തീവണ്ടികളാണ് കേരളത്തിലെത്തുകയോ കേരളത്തിലൂടെ കടന്നു പോകുകയോ ചെയ്യുന്നത്.
ഒരു ട്രെയിനിൽ 25 ഓളം ബോഗികളുണ്ട്. ആർപിഎഫ്, റെയിൽവേ പൊലീസ്, കേരള പൊലീസ് ഇവരൊക്കെ ചേർന്ന് ഇത്രയധികം യാത്രക്കാരുടെയും ലഗേജുകൾ പരിശോധിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല. 600 ലക്ഷ്വറി ബസുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇതിലെല്ലാം ലഗേജുകൾ നിറച്ച് വരികയല്ലേ. കോയമ്പത്തൂരിൽ നിന്നു കയറുന്ന ആളുകളുടെ കയ്യിൽ മയക്കുമരുന്ന് പാക്കറ്റുകൾ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലേക്ക് കൊടുത്തു വിട്ട സംഭവങ്ങൾ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ലക്ഷ്വറി ബസുകളിൽ ഒരുതവണ ലഹരി കടത്തുന്നതിന് രണ്ടായിരം രൂപയാണ് പ്രതിഫലമെന്നും ഋഷിരാജ് സിംഗ് പറയുന്നു. ഈ പണം ആദ്യമേതന്നെ നൽകുമത്രെ. ഇത്തരത്തിൽ ലഹരി പാക്കറ്റുകൾ കിട്ടിയാലുടൻ യാത്രക്കാർ അത് അവരുടെ ബാഗുകളിലേക്ക് മാറ്റും. ഒരു ബസിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ തുറന്നു പരിശോധിക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

