മകനുമായി ആശുപത്രിയിൽ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും രക്ഷയില്ല; അനീഷിനെയും കുടുംബത്തിനെയും പെരുവഴിയിൽ തടഞ്ഞിട്ടത് മുക്കാൽ മണിക്കൂറോളം

0

കാഞ്ഞങ്ങാട്: 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പലയിടങ്ങളിലും ഹർത്താലായി മാറി. റോഡിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ പോലും സമരക്കാർ തടഞ്ഞു. കാഞ്ഞങ്ങാട് മകനെ ആശുപത്രിയിൽ കാണിച്ച് തിരികെ പോകുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച കാറും സമരാനുകൂലികൾ തടഞ്ഞിട്ടു. ഒടുവിൽ മുക്കാൽമണിക്കൂറിന് ശേഷം നേതാക്കൾ ഇടപെട്ടാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും വീട്ടിലേക്കുള്ള യാത്ര തുട‍രാനായത്.

സിപിഎം രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷും കുടുംബും സഞ്ചരിച്ച കാറാണാണ് കാഞ്ഞങ്ങാട് നഗരത്തിൽ ഒരുസംഘം സിഐടിയു പ്രവർത്തകർ തടഞ്ഞത്. ഇന്നലെ രാവിലെയാണ് അനീഷിന്റെ നാലര വയസുള്ള മകന്റെ നാവിന് മുറിവേറ്റത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. ഉടൻതന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് വീട്ടിൽ വിശ്രമിച്ചാൽ മതിയെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇതോടെ ഉച്ചയോടെ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങവെയാണ് സിഐടിയു പ്രവർത്തകർ അനീഷിന്റെ കാർ തടഞ്ഞിട്ടത്.

കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെത്തിയപ്പോഴാണ് ഇരുപതോളംപേർ അനീഷിന്റെ കാർ തടഞ്ഞത്. കാർ റോഡരികിലേക്ക് മാറ്റിയിടാനായിരുന്നു സമരക്കാരുടെ നിർദ്ദേശം. മകനെ ആശുപത്രിയിൽ കാണിച്ച് വരികയാണെന്ന്‌ അനിഷ് ആവർത്തിച്ച് പറഞ്ഞിട്ടും സമരക്കാർ വിട്ടില്ല. കാറിലുണ്ടായിരുന്ന സ്ത്രീകളും തങ്ങൾ കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങുകയാണെന്നും പോകാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും സമരക്കാർ ചെവിക്കൊണ്ടില്ല. കാറിൽ ക്ഷീണിതനായി കിടക്കുന്ന കുട്ടിയെ കണ്ടിട്ടും സിഐടിയുക്കാർക്ക് മനസ്സലിവുണ്ടായില്ല.

താൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാണെന്നും ഭാര്യ പാർട്ടിയംഗമാണെന്നും അനീഷ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കാറിൽനിന്നിറങ്ങിയ അനീഷ്, ’ഇതല്ല പാർട്ടി പഠിപ്പിച്ച സമരരീതിയെന്ന്’ പറഞ്ഞ് റോഡിൽ കുത്തിയിരുന്നു. ’ഞാനും പണിമുടക്കിനൊപ്പമാണ്. ആശുപത്രിയിൽ പോകേണ്ട അവസ്ഥയുണ്ടായാൽ പിന്നെന്തു ചെയ്യും. ആശുപത്രിയിൽ പോകുന്നവരെ തടയാൻ ഒരുനേതാക്കളും പറഞ്ഞിട്ടില്ല’- അനീഷ് രോഷംകൊണ്ടു. അനീഷ് റോഡിലും വീട്ടുകാർ കാറിലുമായി മുക്കാൽമണിക്കൂറോളമിരുന്നു. സമരക്കാരിൽ ചിലർ കാറിലുണ്ടായിരുന്ന സ്ത്രീകളോട്‌ മോശമായി സംസാരിച്ചതായും പരാതിയുണ്ട്.

ഇതിനിടെ രാവണേശ്വരത്തെ ചില സിപിഎം നേതാക്കൾ സംഭവത്തിൽ ഇടപെടുകയായിരുന്നു. മഹമ്മൂദ് മുറിയനാവി ഉൾപ്പെടെയുള്ള കാഞ്ഞങ്ങാട്ടെ പ്രാദേശിക സിപിഎം നേതാക്കളും സ്ഥലത്തെത്തി. പോയ്ക്കൊള്ളൂവെന്ന് സമരക്കാർ പറഞ്ഞെങ്കിലും അനീഷ് ആദ്യം വഴങ്ങിയില്ല. സമരക്കാർ തങ്ങളോട് മോശമായി പെരുമാറിയെന്നും അനീഷ് ആരോപിച്ചു. ഒടുവിൽ സമരക്കാർ തന്നെ അനീഷിനെ അനുനയിപ്പിച്ച് കാറിൽ കയറ്റി വിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here