ന്യൂഡൽഹി: അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ പച്ചക്കറി കൃഷി. ഉലുവയും ചെറുപയറുമാണ് ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മുളപ്പിച്ചത്. പരിക്ഷണങ്ങളുടെ ഭാഗമായാണ് ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിത്തുകൾ മുളപ്പിച്ചത്. പെട്രി ഡിഷുകളിൽ മുളയ്ക്കുന്ന വിത്തുകൾ സൂക്ഷിക്കുന്നതിന്റെയും അവ ഒരു സ്റ്റോറേജ് ഫ്രീസറിൽ സൂക്ഷിക്കുന്നതിന്റെയും ഫോട്ടോകളും അദ്ദേഹം എടുത്തു.
കർണാടകത്തിലെ ധാർവാഡ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ രവികുമാർ ഹൊസമാനി, ധാർവാഡ് ഐഐടിയിലെ സുധീർ സിദ്ധപുറെഡ്ഡി എന്നീ ഗവേഷകർക്കുവേണ്ടിയാണ് ശുഭാംശു വിത്തുമുളപ്പിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. വിത്തുമുളയ്ക്കലിനെയും ചെടികളുടെ പ്രാരംഭവളർച്ചാഘട്ടത്തെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണം. ഭൂമിയിലെത്തിച്ചാൽ ഈ വിത്തുകളുടെ പല തലമുറകളെ വളർത്തിയെടുക്കുകയും അവയിലെ ജനിതകവ്യതിയാനം, സൂക്ഷ്മാണു ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, പോഷകഘടകങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുമെന്ന് ആക്സിയം പറഞ്ഞു.
മൈക്രോഗ്രാവിറ്റിയോട് ആൽഗെകൾ എങ്ങനെ പ്രതികരിക്കുന്നെന്നും ബഹിരാകാശത്ത് അവ ഭക്ഷണവും ഓക്സിജനും ജൈവഇന്ധനവും എങ്ങനെ ഉണ്ടാക്കുന്നെന്നും ശുഭാംശു പഠിച്ചിരുന്നു. വിവിധശരീരകോശങ്ങളായി വളരാൻ ശേഷിയുള്ള മൂലകോശങ്ങൾ സംബന്ധിച്ചും പരീക്ഷണം നടത്തി.
14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള നാലുപേർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇന്നുവരെയാണ് ശുഭാംശു ഉൾപ്പെട്ട ആക്സിയം-4 ദൗത്യത്തിന്റെ സമയപരിധി. ജൂൺ 26-നാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഫ്ലോറിഡ തീരത്തെ കാലാവസ്ഥ അനുകൂലമാകുന്നതോടെ സംഘത്തിന്റെ മടക്കയാത്രയുണ്ടാകും എന്നാണ് റിപ്പോർട്ട്.

