കോഴിക്കോട്: നാദാപുരത്ത് അതിശക്തമായ കാറ്റിനെത്തുടർന്ന് വ്യാപകം നാശനഷ്ടമുണ്ടായതായി വിവരം. നാദാപുരം പുളിയാവിലാണ് ഇന്ന് പുലർച്ചെ ചുഴലിക്കാറ്റിന് സമാനമായുള്ള കാറ്റുവീശിയത്. ശക്തമായ കാറ്റിനെത്തുടർന്ന് ചെക്യാട് പഞ്ചായത്തിലെ നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തു.
ചെറുവാതുക്കല്‍ മഹ്‌മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ആവുക്കല്‍ പറമ്പിലെ നിരവധി വീടുകള്‍ക്കും സമാന രീതിയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. പല വീടുകളിലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ മരം വീണ് തകര്‍ന്ന നിലയിലാണ്.
നിരവധി വൈദ്യുതി പോസ്റ്റുകളാണ് കാറ്റിലും മരം വീണതോടെയും തകർന്നത്. ഇതോടെ പ്രദേശത്തെ വൈധ്യുതി ബന്ധവും താറുമാറായി. മേഖലയിൽ ഇത്രയും ശക്തമായ കാറ്റുണ്ടാകുന്നത് ഇതാദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു. പലരും തലനാരിഴയുടെ വ്യത്യാസത്തിലാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപെട്ടത്. കുടിവെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

