ഏക മകളുടെ ഓർമകൾക്ക് ജന്മനാട്ടിലും ആശുപത്രി; ഡോ. വന്ദന ദാസ് മെമ്മോറിയൽ ആശുപത്രിയുടെ ഉദ്‌ഘാടനം അടുത്ത മാസം

0

കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനായി ജന്മനാട്ടിലും ആശുപത്രി ഒരുങ്ങുന്നു. ഏക മകളുടെ ഓർമയ്ക്കായി വന്ദനയുടെ മാതാപിതാക്കളാണ് ആശുപത്രി സ്ഥാപിക്കുന്നത്. ഏക മകളുടെ ഓർമകൾക്ക് ആതുരശുശ്രൂഷയിലൂടെ ജീവൻ പകരുകയാണ് ഈ മാതാപിതാക്കൾ. ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ പേരിൽ ജന്മനാടായ കടുത്തുരുത്തിയിലും ആശുപത്രി വരുന്നു. കടുത്തുരുത്തി മധുരവേലിയിൽ ഡോ. വന്ദന ദാസ് മെമ്മോറിയൽ ആശുപത്രി അടുത്ത മാസം അവസാനം ഉദ്ഘാടനം ചെയ്യും.

മകളുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ആശുപത്രിയും പാവപ്പെട്ട രോഗികൾക്കു സൗജന്യ ചികിത്സയുമെന്നു വന്ദനയുടെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി.മോഹൻദാസും വസന്തകുമാരിയും പറയുന്നു. ഇതിനായി വന്ദനയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ട്രസ്റ്റിന്റെ കീഴിലാണ് ആശുപത്രി തുടങ്ങുന്നത്. വന്ദനയുടെ അമ്മ വസന്തകുമാരിയുടെ ജന്മനാടായ ആലപ്പുഴ തൃക്കുന്നപ്പുഴയിലും അടുത്തിടെ ആശുപത്രി തുടങ്ങിയിരുന്നു.

കോട്ടയം – എറണാകുളം റോഡരികിൽ കുറുപ്പന്തറയിലാണു വന്ദനയുടെ വീട്. ഇവിടെ കിടത്തിച്ചികിത്സാ സൗകര്യമുള്ള മറ്റൊരു ആശുപത്രി നിർമിക്കാനും പദ്ധതിയുണ്ട്. വന്ദനയുടെ പേരിലുള്ള ട്രസ്റ്റിനാണ് മാതാപിതാക്കളുടെ സ്വത്തുക്കൾ കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിക്കും സൗജന്യ ചികിത്സക്കും പുറമെ കുട്ടികൾക്ക് പഠനസഹായവും ട്രസ്റ്റ് നടപ്പാക്കുമെന്നു രക്ഷിതാക്കൾ പറഞ്ഞു. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുടെ പിന്തുണയോടെയാണു ട്രസ്റ്റിന്റെ പ്രവർത്തനം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ 2023 മേയ് 10ന് ആണ് അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here