കാത്തിരിപ്പിനൊടുവിൽ ‘ജവാൻ’ വരുന്നൂ; മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു

0

ചിറ്റൂര്‍: കാത്തിരിപ്പിനൊടുവിൽ ‘ജവാൻ’ വരുന്നൂ. മേനോന്‍പാറ മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ലിങ് പ്ലാന്റ് നിര്‍മാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. 2009 ജൂണിലാണ് ഷുഗര്‍ ഫാക്ടറിയുടെ മേനോന്‍പാറയിലെ സ്ഥലത്ത് മലബാര്‍ ഡിസ്റ്റിലറീസ് സ്ഥാപിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന് കീഴില്‍ 10 ലൈന്‍ ബോട്ലിങ് പ്ലാന്റ് തുടങ്ങാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 2018-ല്‍ ഒഴിവാക്കുകയായിരുന്നു.

29.5 കോടി രൂപയുടെ പദ്ധതിയില്‍ തുടക്കത്തില്‍ 15 കോടി മുടക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പൂര്‍ണ ഓട്ടോമാറ്റിക് ബോട്ലിങ് ലൈനില്‍ ദിവസേന 12,500 കെയ്‌സ് വരെ മാത്രം മദ്യോത്പാദനമാണ് പുതിയ പദ്ധതിയിലുള്ളത്. ഇതിനായി പരമാവധി 25,000 ലിറ്റര്‍ വെള്ളമാണ് കണക്കാക്കുന്നത്. ഇരുഭാഗത്തുനിന്നുമുള്ള പുഴകളില്‍നിന്ന് ശുദ്ധീകരിക്കാത്ത വെള്ളം മേനോന്‍പാറയിലെ കമ്പനിപരിസരത്തെ സംഭരണിയില്‍ എത്തിച്ച് ശുദ്ധീകരിക്കാനുള്ള സമാന്തരപദ്ധതി ജല അതോറിറ്റി തയ്യാറാക്കിയിട്ടുമുണ്ട്.

2024 ജൂലായിലാണ് മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാര്‍ച്ചില്‍ സാങ്കേതികാനുമതിയും ലഭിച്ചു. അഞ്ചു ലൈന്‍ ബോട്ലിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിര്‍മാണോദ്ഘാടനത്തിന്റെ ഭാഗമായി ചേര്‍ന്ന സംഘാടകസമിതി യോഗം എ. പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ. സുജാത, എലപ്പുള്ളി പഞ്ചായത്ത് അധ്യക്ഷ കെ. രേവതി ബാബു, മലബാര്‍ ഡിസ്റ്റിലറീസ് ജനറല്‍ മാനേജര്‍ സുഗുണന്‍, എസ്.ബി. രാജു, സുഭാഷ് ചന്ദ്രബോസ്, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here