കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആറു വയസുകാരിയും നാൽപ്പത്തഞ്ചുകാരനും തമ്മിലുള്ള വിവാഹം തടഞ്ഞ് താലിബാൻ. മൂന്നു വർഷം കൂടി കാത്തിരിക്കാനും പെൺകുട്ടിക്ക് ഒമ്പത് വയസാകുമ്പോൾ വിവാഹം നടത്താനുമാണ് താലിബാൻ നിർദ്ദേശം നൽകിയത്. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രണ്ടു ഭാര്യമാരുള്ള നാൽപ്പത്തഞ്ചുകാരനാണ് ആറു വയസുകാരിയുടെ വരൻ.
പെൺകുട്ടിക്ക് ഒമ്പതു വയസായിൽ മാത്രമേ വിവാഹം കഴിക്കാൻ പറ്റുകയൊള്ളൂവെന്നാണ് താലിബാൻറെ വിലപാടെന്ന് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പെൺകുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വറ്റതാണെന്നും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് നാൽപ്പത്തഞ്ചുകാരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
നാൽപ്പത്തഞ്ചുകാരന് നിലവിൽ രണ്ട് ഭാര്യമാരുണ്ടെന്ന് അമു ടിവി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവരം അറിഞ്ഞെത്തിയ താലിബാൻ സംഘം വിവാഹം നടത്താൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താൻ പറ്റില്ലെന്നുമായിരുന്നു താലിബാൻറെ നിർദ്ദേശം.
പെൺകുട്ടിയെയും പുരുഷനെയും താലിബാൻ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ കേസെടുത്തിട്ടില്ല. പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുകയും മൂന്നു വർഷം കൂടി കാത്തിരിക്കാൻ നാൽപ്പത്തഞ്ചുകാരനോട് നിർദ്ദേശിക്കുകയുമായിരുന്നു. താലിബാൻ രണ്ടാം തവണ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

