തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട. ഔട്ട്‌ലെറ്റിന് സമീപം ഒരു ബാസ്‌കറ്റ് ഒരുക്കി കാലി കുപ്പികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നൽകാനുള്ള ആലോചനയിലാണ് ബിവറേജസ് കോർപ്പറേഷൻ. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പദ്ധതി സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം ഉണ്ടാകും.
മദ്യം വാങ്ങാന്‍ വരുമ്പോള്‍ ഒഴിഞ്ഞ കുപ്പി അതില്‍ നിക്ഷേപിക്കാം. സംസ്ഥാനത്തെ മുഴുവന്‍ ഔട്ട്‌ലെറ്റിലും ഈ സൗകര്യം ഒരുക്കും. ബാസ്‌കറ്റ് നിറയുന്നതിനനുസരിച്ച് ആഴ്ചയിലോ മാസത്തിലോ ക്ലീന്‍ കേരള കമ്പനി ഇവ നീക്കം ചെയ്യും. പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക. ബോട്ടിലുകള്‍ നീക്കം ചെയ്യാന്‍ ചെറിയ തുക ബെവ്‌കോ നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല. കേരള ക്ലീന്‍ കമ്പനിക്ക് എല്ലാ ജില്ലകളിലും ഓഫീസും ഗോഡൗണും ഉണ്ട്. അതിനാല്‍ ബോട്ടിലുകള്‍ നീക്കാന്‍ പ്രയാസം ഉണ്ടായേക്കില്ല.

