കൊല്ലം: ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് കുണ്ടറ പൊലീസ്. കുടുംബം നിയമപോരാട്ടം തുടരുകയാണ്. ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.
നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. മൃതദേഹങ്ങൾ നാട്ടിൽ റീപോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്ന് അഭിഭാഷകൻ മനോജ് കുമാർ പറഞ്ഞു ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന് തുല്യമായി കാണാൻ കഴിയും. സ്ത്രീധന പീഡനത്തിനും മർദ്ദനത്തിനും വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ഒരു വാർത്ത ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങൾ ഷാർജയിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം. അതേസമയം, യുവതിയുടെയും മകളുടെയും പോസ്റ്റുമോർട്ടം തിങ്കളാഴ്ച്ച ഷാർജയിൽ നടക്കും.
വിപഞ്ചിക ഡയറിയിൽ കുറിച്ചത് ഇങ്ങനെ…
‘ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും, ഒരേ സമയം എന്നോടും നിതീഷിന്റെ പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും, ആ പെണ്ണിന്റെ ഭർത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്, വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാൻ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡിൽ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്കസ് ചെയ്യും, സഹിക്കാൻ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാൻ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവർക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കുമറിയാം’
‘ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും, നിതീഷിന്റെ പെങ്ങൾ എന്റെയും കുഞ്ഞിന്റേയും സ്വർണമുൾപ്പെടെ കൈക്കലാക്കി, ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാൻ ആഗ്രഹമില്ല,എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീർന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാർ കൊടുത്തില്ല, സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്നേഹംകൊണ്ട് ഞാൻ ക്ഷമിച്ചു, പക്ഷേ അമ്മായിയപ്പൻ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭർത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല, പകരം എന്നെ കല്യാണം കഴിച്ചത് അയാൾക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു. നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി’

