കോന്നി: പത്തനംതിട്ടയിലെ കോന്നി പയ്യനാമൺ ചെങ്കുളത്തുള്ള പാറമടയിലുണ്ടായ അപകടം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാറമടയിലെ ക്രഷർ യൂണിറ്റിന്റെ ലൈസൻസ് ഈ വർഷം ജൂൺ 30-ന് അവസാനിച്ചിരുന്നതായും, അനധികൃത പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ മുൻപും പരാതി ഉന്നയിച്ചിരുന്നതായും വെളിപ്പെടുത്തൽ. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനിടെ സഹായിയായ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയെന്ന പ്രാഥമിക വിവരവുംപുറത്ത് വന്നിട്ടുണ്ട്.
120 ഏക്കർ വിസ്തൃതിയുള്ള ഈ പാറമടയിലെ ക്രഷറിന്റെ ലൈസൻസ് കഴിഞ്ഞ മാസം 30-ന് അവസാനിച്ചിരുന്നു. ഇതേക്കുറിച്ച് മുൻ പഞ്ചായത്ത് അംഗം ബിജി കെ. വർഗീസ് കോന്നി പഞ്ചായത്തിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. ഈ നിയമലംഘനങ്ങൾ അവഗണിച്ച് പ്രവർത്തനം തുടർന്ന പാറമടയിലാണ് ഇപ്പോൾ തൊഴിലാളികൾക്ക് ജീവാപായം സംഭവിച്ചിരിക്കുന്നത്. ഇത് പാറമടയുടെ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകളെയും നിയമ ലംഘനങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ച് വഴി ശരിയാക്കുന്നതിനിടെ വലിയ പാറക്കൂട്ടങ്ങൾ യന്ത്രത്തിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഒഡീഷ സ്വദേശികളായ മഹാദേവ് (51), അജയ് രാജ് (38) എന്നിവരാണ് ഹിറ്റാച്ചിക്ക് അടിയിൽ കുടുങ്ങിയത്.

