മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പീഡന പരാതിയുമായി യുവതി. പേസ് ബൗളർ യാഷ് ദയാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ പരാതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിലാണ് യുവതി പരാതി സമർപ്പിച്ചത്. യാഷ് ദയാൽ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് യുവതിയുടെ പരാതി. യാഷ് ദയാലിന്റെ കെണിയിൽ നിരവധി പെൺകുട്ടികൾ തന്നെപോലെ പെട്ടുപോയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു.
യാഷ് ദയാലുമായി അഞ്ചു വർഷമായി അടുപ്പമുണ്ടായിരുന്നെന്നാണ് യുവതി അവകാശപ്പെടുന്നത്. മാനസികമായും ശാരീരികമായും യാഷ് ദയാൽ തന്നെ ഉപദ്രവിച്ചെന്നുമാണു യുവതിയുടെ പരാതിയിലുള്ളത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെൺകുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. തെളിവായി ചാറ്റ് സ്ക്രീൻഷോട്ടുകൾ, വിഡിയോ കോൾ രേഖകൾ എന്നിവ തന്റെ കൈവശമുണ്ടെന്നാണു യുവതിയുടെ അവകാശവാദം.
യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ യാഷ് ദയാൽ, ഭർത്താവിനെ പോലെയാണു പെരുമാറിയതെന്നും, അങ്ങനെ വിശ്വാസം നേടിയെടുത്തതായും പരാതിയിൽ പറയുന്നു.‘‘കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കി പ്രതികരിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം മർദിച്ച് അവശയാക്കി. യാഷ് ദയാൽ പ്രണയം അഭിനയിച്ച് പല പെൺകുട്ടികളെയും ഇങ്ങനെ പറ്റിച്ചിട്ടുണ്ട്.’’– പരാതിയിൽ യുവതി ആരോപിച്ചു. യാഷ് ദയാൽ പീഡിപ്പിക്കുകയാണെന്നു പറഞ്ഞ് യുവതി വനിതാ ഹെൽപ് ലൈനെ നേരത്തേ സമീപിച്ചിട്ടുള്ളതായും വിവരമുണ്ട്.
യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദ്ദേശം നൽകി. ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനാണ് അന്വേഷണ ചുമതല. ജൂലൈ 21ന് മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2025 ഐപിഎലിൽ കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി 15 മത്സരങ്ങൾ കളിച്ച ദയാൽ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും ദയാലിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

