തിരുവനന്തപുരം: ക്രിമിനല്‍പശ്ചാത്തലമുള്ളവര്‍ ഇനി ക്ഷേത്ര ഉപദേശക സമിതികളില്‍ നിന്ന് പുറത്താകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഉപദേശസമിതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പോലീസ് സര്‍ട്ടിഫിക്കറ്റുകൂടി ഉള്‍പ്പെടുത്തിവേണം കമ്മിറ്റിക്ക് അംഗീകാരം തേടേണ്ടത്. ഉപദേശകസമിതി അംഗമായശേഷമാണ് പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറിയുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.
ക്ഷേത്ര ഉപദേശകസമിതികളുടെ വീഴ്ചകള്‍ ഹൈക്കോടതി പതിവായി ചോദ്യംചെയ്യുന്നതുകൂടി പരിഗണിച്ചാണ് നടപടി. ക്ഷേത്രങ്ങളില്‍ ഏകവര്‍ണക്കൊടി പാടില്ല, രാഷ്ട്രീയ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളും ഉപദേശകസമിതികള്‍ പാലിക്കുന്നില്ല. ഇതോടെയാണ് ഏതാനും സമിതികള്‍ക്കെതിരേ അടുത്തിടെ നടപടി വന്നത്. 13 അംഗസമിതിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ 100 രൂപ ഫീസ് ഒടുക്കി അംഗത്വമെടുത്തവര്‍ക്കാണ് പ്രവേശനം. സമവായത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ അംഗങ്ങളെ നിശ്ചയിക്കും. അംഗത്വമെടുക്കുമ്പോഴോ യോഗത്തിനെത്തുമ്പോഴോ കേസുണ്ടോ പ്രതിയാണോ എന്നൊന്നും നോക്കാറില്ല.
ഹൈക്കോടതി അംഗീകരിച്ച നിയമാവലിയില്‍ പോലീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. ദേവസ്വംബോര്‍ഡുമായി കേസുണ്ടോ എന്നതു പരിശോധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതും നോക്കാറില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്‍കൈയില്‍ അവര്‍ക്ക് താത്പര്യമുള്ള പരമാവധിയാളുകളെ യോഗത്തില്‍ പങ്കെടുപ്പിക്കുകയാണ് പതിവ്. സ്വാഭാവികമായും പാര്‍ട്ടിപ്രതിനിധികള്‍ക്ക് സമിതിയില്‍ മുന്‍തൂക്കം കിട്ടും. ഇതോടെ രാഷ്ട്രീയഭരണമാകും. സിപിഎമ്മും ബിജെപിയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. അംഗങ്ങളാകുന്നവര്‍ ക്ഷേത്രത്തിന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും ക്ഷേത്രങ്ങളില്‍ സ്ഥിരമായി എത്തുന്നവരുമായിരിക്കണം എന്നാണ് വ്യവസ്ഥ.

